അന്നു പെയ്ത മഴയിൽ

അന്നു പെയ്ത മഴയിൽ















ഇന്നലെ ഒരു മഴ സായാഹ്നമായിരുന്നു.
കോരിച്ചൊരിയുന്ന ഒരു മഴ സായാഹ്നം.
പഴയതു പോലെ ഇപ്പോള്‍ മഴയൊന്നും പെയ്യാറില്ലെന്ന് ഞാനോര്‍ത്തു. ഉണ്ടെങ്കില്‍ തന്നെ ഒന്നോ രണ്ടോ മഴ. അതും കാലം തെറ്റി ഇന്നലെ പെയ്തത് പോലെ...അത് കൊണ്ട് തന്നെയായിരുന്നിരിക്കണം ഇന്നലെ അത് തന്റെയൊരു ആഘോഷമാക്കി മാറ്റി തിമിര്‍ത്തു പെയ്തു വീഴുകയായിരുന്നു. ഉണർന്നപ്പോൾ അതിന്റെ കോലാഹലങ്ങളെല്ലാം എല്ലായിടത്തും കാണാനുമുണ്ടായിരുന്നു. വീടിനു ചുറ്റും ചെളി വെള്ളം തളം കെട്ടി നില്ക്കുന്നുണ്ട്. വെള്ളമില്ലാത്ത ഭാഗങ്ങളിലെല്ലാം ചെളി മാത്രം അറപ്പുളവാക്കുന്ന വിധത്തില്‍ പരന്നു കിടന്നു. ഒന്നുരണ്ട് വാഴകള്‍ എഴുന്നള്ളിപ്പിനോട് കൂടി ഉറഞ്ഞു തുള്ളി കലിയിറങ്ങിയ കോമരം പോലെ തളര്‍ന്നു കിടക്കുകയാണ്. നുറുമ്പിച്ചു ദ്രവിച്ച അതിന്റെ പഴയ ഊന്നുകള്‍ മാറ്റി പുതിയവ മാറ്റി വയ്ക്കുന്ന തിരക്കിലായിരുന്നു അമ്മ. ആ തിരക്കിനിടയില്‍, രണ്ടു കൈകള്‍ കൊണ്ടും പുറകിലത്തെ വാതില്‍ കട്ടിളകള്‍ രണ്ടു ഭാഗത്തേക്കും അകത്താനുള്ള വൃഥാ ഒരു ശ്രമം നടത്തി കൊണ്ട് മുറ്റത്തേക്ക്‌ ഇറങ്ങാന്‍ ഒരുങ്ങിയ എന്നെ അമ്മ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അതെന്തായാലും നന്നായി. ശ്രദ്ധിച്ചിരുന്നെങ്കില്‍ അമ്മ ചെയ്തു കൊണ്ടിരിക്കുന്നതിനോടനുബന്ധപ്പെട്ടതോ അല്ലാത്തതോ ആയിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു ഇടക്കാല ജോലി, അത് എന്റെ തലയിലാകാനുള്ള സാധ്യത വളരെ കൂടുതലായതു കൊണ്ട് ഞാന്‍ വേഗം തന്നെ അകത്തേക്ക് കയറി. അല്ലെങ്കിലും ഞാന്‍ പുറത്തിറങ്ങിയിരുന്നില്ല. നനഞ്ഞ ചെളിയില്‍ ചവിട്ടുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വെറുപ്പാണ്. അത് കൊണ്ട് തന്നെയായിരിക്കണം മഴയും ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ എന്റെ മനസ്സിന്റെ വെറുപ്പ്‌ മാത്രമേ പിടിച്ചു പറ്റി കാണുകയുള്ളൂ. പുറത്തേക്കിറങ്ങിയാല്‍ വെള്ളത്തിലൂടെ ഒലിച്ചു വന്നു കാലിനു ചുറ്റും പറ്റിപിടിച്ചിരിക്കുന്ന പല മാലിന്യങ്ങളും കുറച്ചു ദിവസത്തേക്കെങ്കിലും എന്റെ ഭക്ഷണം വരെ നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്. അത് തന്നെയായിരുന്നു ആ വെറുപ്പിനുള്ള ആദ്യത്തെയും അവസാനത്തെയും കാരണം.

എന്നാല്‍ ഇന്ന് അങ്ങനെയല്ല.
എന്തോ !!! ഇപ്പോള്‍ ഞാന്‍ മഴയെ ഒരുപാട് ഇഷ്ട്ടപ്പെടുന്നുണ്ട്.
ചില ന്യൂ ജെനെറേഷന്‍ സിനിമകളില്‍ വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി നിശ്ചിത താളത്തില്‍ പെയ്യുന്ന മഴക്കുള്ള പ്രാധാന്യം കൊണ്ടാണോ, അതോ പുതപ്പിനടിയിലെ തലയിണക്ക് കാമുകിയുടെ പേരും കൊടുത്ത് ആ തണുത്ത രാത്രി മുഴുവന്‍ അതില്‍ ഇഴഞ്ഞു നടന്ന് അവസാനം ചുണ്ടുകള്‍ കണ്ടെത്തുന്ന ആത്മ സംതൃപ്തി കൊണ്ടാണോ. എനിക്കറിയാന്‍ കഴിഞ്ഞില്ല.

എന്തോ !!! ഇപ്പോള്‍ ഞാന്‍ മഴയെ ഒരുപാട് ഇഷ്ട്ടപ്പെടുന്നുണ്ട്.

ഇന്നലത്തെ മഴയുടെ ആലസ്യത്തില്‍ നിന്നും ഇനിയും പൂര്‍ണ്ണമായും ഉണരാത്ത വെയില്‍ ഇളം ചൂടോടെ അങ്ങിങ്ങായി പരന്നു തന്നെ കിടക്കുകയാണ്. ഒന്നര വയസ്സിനു മേല്‍ പ്രായം കടന്നു പോകാത്ത ഒരു കൊച്ചു കുട്ടിയുടെ കണ്ണുനീര്‍ തുള്ളികളുടെ വലുപ്പത്തോടെ പുല്ലുകളില്‍ തലേ നാളത്തെ മഴത്തുള്ളികള്‍ ബാക്കിയായി. നിറഞ്ഞു, റോസ് നിറത്തില്‍ തുടുത്തു നില്‍ക്കുന്ന ചാമ്പങ്ങ മരത്തില്‍ നിന്നും ചിറകടിച്ചുയര്‍ന്ന പേരറിയാത്ത ഏതോ ഒരു പക്ഷിയുടെ തൂവല്‍ തട്ടി പരസ്പരം ആലിംഗനം ചെയ്തു പരിസരം മറന്നു കിടന്ന ബാക്കിയുള്ള ജലകണങ്ങളും പഴുത്തു വെയിലേറ്റു വാടിയ ഒന്നു രണ്ട് ചാമ്പങ്ങയോടു നിലത്തേക്കു കുതിച്ച് തകര്‍ന്നു വീണു. ഇവയൊക്കെ ഞാന്‍ കണ്ണിമ വെട്ടാതെ നോക്കിയിരുന്നും അതിലൊരു ആസ്വാദനം കണ്ടെത്തിയും തുടങ്ങിയിട്ട് വെറും രണ്ടു വര്‍ഷമായി കാണില്ല എന്ന് ഞാന്‍ എന്റെ മനസ്സില്‍ ഒരു കുറ്റ ബോധത്തോടെ ഏറ്റു പറയുമ്പോഴും "കഷ്ടം" എന്ന് ആരോ ഉള്ളില്‍ നിന്നും മറുപടി തന്നിരുന്നു. അതിലൊരു പുച്ഛത്തിന്റെ രസമുണ്ടായിരുന്നതായി ഞാന്‍ ഈ അടുത്തിടെയാണ് തിരിച്ചറിഞ്ഞത്.

വെയിലിനു ചൂട് കൂടി തുടങ്ങിയിരുന്നു.

" ഇനി അടുത്ത വര്‍ഷം കാണാമെന്നു പറഞ്ഞാണോ മഴ പോയത്."
ഇടയ്ക്കെന്റെ വര്‍ത്തമാന കാലത്തേക്ക് ഒരു കപ്പ്‌ കാപ്പിയും നീട്ടി കൊണ്ട് കടന്നു വന്ന അമ്മയോട് ഞാന്‍ ചോദിച്ചു.

" അറിയില്ല...ഇന്നലെയും ഇത് തന്നെയായിരുന്നു അവസ്ഥ. ചൂടില്‍ തുടങ്ങി നനച്ചു കുതിര്‍ത്തൊരു പര്യവസാനം."

ഞാനേതോ വിദേശത്താണ് ജോലിക്ക് പോയി ദിവസവും മടങ്ങി വരുന്നതെന്ന ഭാവത്തിലായിരുന്നു അമ്മയുടെ മറുപടി. വെറും 80 കിലോമീറ്ററിന്റെ ദൂരപരിധിയിലാണ് എന്റെ വീടും ജോലി സ്ഥലവുമെങ്കിലും രണ്ടിടത്തെയും കാലാവസ്ഥകള്‍ തമ്മില്‍ നേരിയ തോതിലും മുകളില്‍ അന്തരമുണ്ടെന്നു ഈ കഴിഞ്ഞ 5 വര്‍ഷത്തെ എന്റെ പോക്കുവരവുകള്‍ക്കിടയില്‍ ഞാന്‍ സാമാന്യം നന്നായിട്ടു തന്നെ ശ്രദ്ധിച്ചു മനസ്സിലാക്കിയിരുന്ന സംഗതിയായിരുന്നു. കഴിഞ്ഞു പോയ നാളുകളിലെ എന്റെ രണ്ടിടത്തെയും കാലാവസ്ഥകളെ കുറിച്ചുള്ള മനം മടുപ്പിക്കുന്ന നിര്‍വ്വചനങ്ങള്‍ ഒരുപാട് കേട്ട് മടുത്തത് കൊണ്ട് തന്നെയായിരിക്കണം അമ്മയുടെ ആ മറുപടി എന്നെനിക്കിപ്പോള്‍ തോന്നതെയിരുന്നില്ല. വെയിലിപ്പോള്‍ പാതിയിലധികം ഉറക്കത്തില്‍ നിന്നുണര്‍ന്നുവെന്ന് തോന്നുന്നു. അന്തരീക്ഷത്തില്‍ പതിവിലധികം ചൂട് കൂടിയതായി എനിക്ക് തോന്നി...ഇന്നിനി മഴ പെയ്യില്ലായിരിക്കാം. ഓർമ്മയിൽ ഇന്നലത്തെ ദിവസം കടന്നു വന്നതോടെ മനസ്സില്‍ പറഞ്ഞതില്‍ ചെറിയൊരു തിരുത്തും വരുത്തി. ഇന്നും ചിലപ്പോള്‍ മഴ പെയ്യുമായിരിക്കാം.

ഇന്നലെ...
ഉച്ചയൂണും കഴിഞ്ഞു ഓഫീസ് ഫ്ലോറിലെ സൈഡ് ബാല്‍ക്കണിയില്‍ നിന്നും കണ്ണെത്തുന്ന ദൂരത്തിലെ കെട്ടിടങ്ങളുടെ ട്രെസ്സില്‍ നിന്നും ഉയരുന്ന ചൂട് അതിനപ്പുറത്തെ കെട്ടിടങ്ങള്‍ക്ക് ഇളക്കം സൃഷ്ടിച്ചു. ഇതെന്റെ സ്ഥിരം വേനല്‍കാല കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അവധിയല്ലാത്ത ദിവസങ്ങളില്‍ ഉച്ചയൂണിനു ശേഷം ഞാന്‍ ഈ ബാല്‍ക്കണിയില്‍ ഉണ്ടാകാറുണ്ട്. ഒരു പത്തു നിമിഷമെങ്കിലും. ഇതെനിക്ക് ആരെങ്കിലും അംഗീകരിച്ചു തന്ന അവകാശമാണോ എന്നൊക്കെ ഇടയ്ക്കു എനിക്ക് തന്നെ തോന്നിപോകാറുണ്ട്. അതോ ഞാന്‍ ചെയ്തു തീര്‍ക്കേണ്ട എന്റെ കടമകളില്‍ ഒന്നാണോ. അറിയില്ല. എന്തു തന്നെയായിരുന്നാലും അതെനിക്കൊരു സുഖമുള്ള കാഴ്ച തന്നെയായിരുന്നു. സ്പൈക്ക് ചെയ്ത കൊച്ചു കുട്ടികളുടെ തലകള്‍ പോലെ കൂട്ടത്തോടെ അകലെയുള്ള കറുത്ത മലനിരകള്‍ താഴ്മയോടെയും അഹങ്കാരത്തോടെയും നില്‍ക്കുന്ന കാഴ്ച.
വെയിലിന്റെ തെളിമ പെട്ടെന്ന് നഷ്ട്ടപെട്ടതും അന്തരീക്ഷമാകെ ഇരുണ്ടു കൂടിയതും ഞാന്‍ അറിയുന്നത് തന്നെ നേരത്തെ പറഞ്ഞ ആ പത്തു നിമിഷമെങ്കിലും കഴിഞ്ഞാണ്. ഞാനെന്റെ ആദ്യ കഥയുടെ തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ചിന്തയിലായിരുന്നു. ഇടക്കൊക്കെ ഇടയിലെ വരികളും ആ ചിന്തകളില്‍ സ്ഥാനം പിടിച്ചു. അങ്ങനെയുള്ളതായ ഞങ്ങളെ ഇരറ്റ പെറ്റിട്ടത് പോലെയുള്ള എന്റെ ആ ചിന്തകള്‍ എനിക്ക് മിക്കപ്പോഴും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ചിലപ്പോഴൊക്കെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകളും വരെ വാങ്ങി തന്നു...അപ്രതീക്ഷിതമായി ആ ചിന്തയിലുണ്ടായ ഒരു അവാര്‍ഡ്‌ദാന ചടങ്ങിനിടയിലായിരുന്നു എന്റെ അടുത്തുള്ള പ്രദേശമാകെ ഇരുണ്ടു കൂടിയതും അവയെല്ലാം കൂടി മഴക്കൊരു വഴിയൊരുക്കി കാത്തു നിന്നതും.

12 മണിക്കൂര്‍ നീണ്ടു നിന്നിരുന്ന ഒരു ഹര്‍ത്താല്‍ അവധിക്കു ശേഷം തന്റെ കട തുറക്കാന്‍ വരുന്ന വില്‍പ്പനക്കാരനെ പോലെ മഴ അതിനുള്ള ഒരുക്കം കൂട്ടുകയായിരുന്നു. അതിനു വേണ്ടിയുള്ള അനുവാദം നീണ്ട തിരക്കുകള്‍ക്കിടയില്‍ നിന്ന് തന്റെ വിലപ്പെട്ട ഒരുപാട് സമയം ചിലവഴിച്ച് വാങ്ങി കൊടുത്തത് താനാണ് എന്നുള്ള ചെറിയ അഹന്തയോടെ തണുത്ത കാറ്റ് അത്രയധികം പറക്കാന്‍ സാധ്യതയില്ലാത്ത എന്റെ മുടിയെ തട്ടി കടന്നു പോയപ്പോള്‍ എന്നിലുണ്ടായ ഉണ്ടായ ആ അനുഭൂതി അതെന്റെ ചിന്തയിലെ എല്ലാ ബഹുമതികള്‍ക്കും മുകളിലായിരുന്നു. മനസ്സില്‍ ഓടിയെത്താറുള്ള എന്റെ എല്ലാ വലിയ ബഹുമതികള്‍ക്കും മുകളില്‍.

കുറച്ചു നേരം കൂടി ആ നില്പ്പങ്ങനെ തുടര്‍ന്ന് തിരിച്ചു ഞാന്‍ ഓഫീസിലേക്ക് നടന്നു. പാതി താഴേക്കു തുറന്നു വച്ച ജലൂസിന്‍ ജനല്‍ പാളികളിലൂടെ കൊച്ചു കൊച്ചു ചതുരങ്ങളായി ഉള്ളിലേക്ക് പരന്നു കിടന്ന ഇരുട്ട് കലര്‍ന്ന വെളിച്ചം മാത്രം ബാക്കിയാക്കി, പ്രതീക്ഷിച്ചത് പോലെ തന്നെ 40 വാട്ട്സിന്റെ 4 വിപ്രോയുടെ സി.എഫ്.എല്‍ വിളക്കുകളുടെ വെളിച്ചം തല്ലികെടുത്തി കൊണ്ട് കറന്റ് എപ്പോഴോ എവിടേക്കോ ഓടി രക്ഷപെട്ടിരുന്നു. തുറന്നിരുന്ന ആ ജനല്‍ പാളികള്‍ കൂടി ഞാന്‍ പോയി അടച്ചു. അതോടു കൂടി മുറിയിലെങ്ങും ഇരുട്ട് അതിന്റെ പൂര്‍ണ സ്വാതന്ത്ര്യം മുതലെടുത്ത്‌ മടി പിടിച്ചു കിടന്നു. കൂടെ മുന്നിലെ മോണിറ്റര്‍ ഇരിക്കുന്ന സ്വന്തം മേശയിലേക്ക് എന്റെ തലയും ഞാന്‍ കമിഴ്ത്തി വച്ചു. അതിനൊരു താങ്ങെന്ന വ്യാജേന അടിയിലായി എന്റെ കൈകള്‍ രണ്ടും ഞാന്‍ പിണച്ചു വച്ചിരുന്നു.

കണ്ണുകൾ തുറക്കുമ്പോൾ ഇടപ്പള്ളി ടോളും കഴിഞ്ഞു ബസ്സ്‌ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയിട്ടുണ്ടെന്ന് മനസ്സിലായി. ബസ്സിനോരൽപ്പം വേഗത വർദ്ധിച്ചിട്ടുണ്ട്. അര മണിക്കൂർ ആയിട്ടുണ്ടായിരിക്കണം ഞാൻ ബസ്സിൽ കയറിയിട്ട്. ഓഫീസിൽ നിന്നും ഇറങ്ങിയിട്ട് കൂടി വന്നാൽ ഒരു മുക്കാൽ മണിക്കൂർ.
കുറച്ചു നേരം ഞാൻ കൈകൾ പിണച്ചു വച്ച് മേശയിൽ കിടന്നു. ഒരു പത്തു പതിനഞ്ചു നിമിഷങ്ങൾ അങ്ങനെ കിടന്നു. ഉള്ളിൽ തിങ്ങി നിറഞ്ഞു വീർപ്പു മുട്ടി നിന്ന ചൂടിന് എന്നെ എങ്ങനെയെങ്കിലും അവിടെ നിന്നും പുറത്താക്കണം എന്നൊരു വിചാരമേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നിയ നിമിഷങ്ങൾ. അവസാനം ആ മൽപ്പിടുത്തത്തിൽ ഞാൻ തോല്ക്കുക തന്നെ ചെയ്തു. ഇനിയുമിരുന്നിട്ടു വലിയ കാര്യമൊന്നുമില്ല. നേരത്തെ ഇറങ്ങിയെക്കാം. സ്ഥിരം പോകുന്ന ആലപ്പുഴ ചെന്നൈ ഇനിയും ഒരു മണിക്കൂർ കഴിയണം സ്റ്റേഷനിൽ എത്തിച്ചേരുവാൻ. അതും മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ. ആലോചിച്ചു നോക്കിയപ്പോൾ ഇന്നത്തെ യാത്ര കെ.എസ്.ആർ.ടി.സി.വകയാകട്ടെ എന്ന് മനസ്സിൽ ഉറപ്പിച്ച് ഓരോ ഓട്ടോയും പിടിച്ചു സ്റ്റാൻഡിൽ എത്തുമ്പോൾ മൂന്ന് തൃശൂർ ഫാസ്റ്റ് കിടക്കുന്നുണ്ട്.

രണ്ടു രണ്ടര മണിക്കൂർ നീളുന്ന ഈ ബസ്സ്‌ യാത്ര ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് ഇങ്ങനെയുള്ള ഒരു മഴക്കാലത്ത് തന്നെയായിരുന്നു. ഇങ്ങനെയുള്ള മഴക്കാലമെന്നു പറയാൻ ഇതൊരു മഴക്കാലമാല്ലെന്നു ഞാൻ ഇപ്പോൾ ഓർത്തതേയുള്ളൂ. മഴയുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ ഇത്രയും നല്ലൊരു വാഹനമില്ലെന്നു തോന്നുന്നു.

ആഗ്രഹിച്ചത്‌ പോലെ തന്നെ ഇന്നും ആ മുന്നിലത്തെ സിംഗിൾ സീറ്റ് എനിക്ക് വേണ്ടി ആരോ ഒഴിച്ചിട്ടിരിക്കുന്നു. മഴക്കാലങ്ങളിൽ എനിക്ക് ആ സീറ്റ് വളരെയേറെ പ്രിയ്യപ്പെട്ടതായിരുന്നു. ഇടതു വശങ്ങളിലൂടെ കുറുകെ കയറി വരുന്ന വണ്ടികൾ കാണുന്നതിനും അവയുടെ ഗതി മനസിലാക്കുന്നതിനുമായി ഡ്രൈവർ ഈ കർട്ടൻ മിക്കവാറും ഉയർത്തി വച്ചിരിക്കും എന്നതായിരുന്നു അതിന്റെ കാരണവും.

ആലുവ എത്തുമ്പോഴേക്കും മഴ അതിന്റെ പ്രണയത്തിന്റെ രണ്ടാം പകുതിയിലെത്തിയിരുന്നു. വര്‍ദ്ധിച്ച വികാരത്തോടെ ഓരോ തുള്ളികളും ഒരുമിച്ചു വന്നെന്റെ ഇടതു ചുമല്‍ നനച്ചു കൊണ്ടേയിരുന്നു. വഴികളില്‍ മുഴുവന്‍ കോട പരത്തി കൊണ്ട് അരികിലുള്ള ഷവര്‍മ അടുപ്പുകള്‍ പുക കനത്തില്‍ പുറത്തേക്കു വിട്ടു. ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷം വിദേശത്തു നിന്നും ലീവിന് വന്ന ഭര്‍ത്താവ് ഭാര്യക്ക് ആര്‍ത്തിയോടെ നല്‍കുന്ന ചുംബനങ്ങള്‍ പോലെ തോന്നി ഭൂമിയിലേക്ക്‌ വീഴുന്ന ഓരോ മഴത്തുള്ളികളും. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഭൂമി അതിന്റെ അവസാന ഗന്ധവും പുറത്തേക്കു പരത്തുന്നുണ്ടായിരുന്നു. പുതുമണ്ണിന്റെ ഗന്ധം എല്ലാവരിലും എന്ന പോലെ ഞാനും ആസ്വദിക്കുകയും അതെന്നെ മദ്യത്തെക്കാള്‍ മത്തു പിടിപ്പിക്കുകയും ചെയ്തു. ഞാനൊന്നു തിരിഞ്ഞു നോക്കി. എന്റെ സഹയാത്രികരിൽ മിക്കവരും സൈഡ് കർട്ടൻ തഴ്ത്തിയിട്ടില്ല. എല്ലാവരും ഒരേ മനസ്സോടെ മഴ ആസ്വദിക്കുകയാണെന്ന് തോന്നുന്നു. ചിലർ ഈ മഴയും എന്നെ തണുപ്പിക്കുന്നു എന്ന മട്ടിൽ അലസമായി കൈകൾ പിണച്ചു ഉറക്കം തൂങ്ങുന്നുണ്ട്. എങ്കിലും ചെറിയ തോതിൽ പാൽനിറം പരത്തുന്ന ബസ്സിലെ ആ ട്യൂബ് ലൈറ്റുകളുടെ അരണ്ട വെളിച്ചത്തിൽ ഞാൻ ശ്രദ്ധിച്ചു,എല്ലാവരുടെയും മുഖത്തും നിറഞ്ഞു കവിയുന്ന ഒരു നിഷ്ക്കളങ്കമായ സന്തോഷം.

മുന്നിലൂടെ ഓടി പോകുന്ന വാഹനങ്ങളുടെ ചക്രങ്ങളിൽ നിന്നും തെറിച്ചു എന്റെ ഷർട്ടിന്റെ ഇടതു കൈകളിൽ ഒട്ടിപിടിച്ച ചെളികുത്തുകൾ ഒരു മോഡേണ്‍ ആർട്ടിന്റെ പ്രതീതിയുണർത്തി. മഴയത്ത് താല്ക്കാലികമായ രക്ഷ നേടൽ ആഗ്രഹിച്ചു ഓടിക്കയറുന്ന ആളുകൾ ഓരോ കടയിലും അതിന്റെ ഉടമയെ സന്തോഷിപ്പിച്ചു കൊണ്ട് പതിവിലധികം തിരക്ക് വർദ്ധിപ്പിച്ചു. മറ്റു ചിലർ ഇതൊന്നും വക വക്കാതെ പതുക്കെ ആസ്വദിച്ചും വേഗത്തിൽ ശ്രദ്ധിക്കാതെയും നടന്നും ഇരുചക്ര വാഹനങ്ങളിലും പോകുന്നുമുണ്ട്. ഒരു നല്ല മലയാളം ഗാനത്തിന്റെ വയലിനില്‍ ചിട്ടപ്പെടുത്തിയ വരികള്‍ റിംഗ് ടോണായി എന്റെ മൊബൈലിനെ രണ്ടു തവണ ശല്യപ്പെടുത്തിയപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. അവധി ദിവസങ്ങളില്‍ അനാവശ്യമായി അടിച്ചു കൊണ്ടിരിക്കുന്ന അലാറത്തിനെ വിളിക്കുന്ന അതെ തെറികള്‍ മനസ്സില്‍ നിറച്ചു കൊണ്ട് ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു.
" ഹലോ " അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ടം അതിനു കിട്ടാവുന്ന ഏറ്റവും മികച്ച കൊഞ്ചലോടെ എന്റെ കാതില്‍ വന്നലച്ചു.
" ഹലോ " എന്റെ പരുക്കൻ ശബ്ദം.
" നിനക്ക് തനുക്കുന്നുണ്ടോ ? "
ഇതാരാണ്...എനിക്കൊരു പരിചയവുമില്ലാത്ത നമ്പരും ശബ്ദവും ആയിരുന്നിട്ടും ഞാൻ മറുപടി പറഞ്ഞു.
" കുറച്ച് "
" എനിക്കും. പെട്ടെന്നുള്ള മഴയായതു കൊണ്ട് കുളിരാണ് കൂടുതൽ. തണുപ്പിനേക്കാൾ സുഖവും ആ കുളിരിനാണ് " അവൾ അത് പറയുമ്പോൾ ചിരിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. അല്ല ചിരിച്ചിട്ടുണ്ടാകും.
" വീട്ടിലാണോ ? " എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്നുള്ള ധൈര്യത്തോടെ ഞാൻ ചോദിച്ചു
" അതെ "
" എങ്കിൽ ഈ കുളിര് മാറാൻ ഒരു ചൂട് കാപ്പി കുടിച്ചു കൂടെ."
" അങ്ങനെ ഒരു കപ്പു ചൂട് കാപ്പി കൊണ്ട് തീരുന്നതല്ല എന്റെ കുളിരെന്നു എല്ലാവരെക്കാളും മേൽ അധികം അറിയാവുന്ന നീ തന്നെയാണോ എന്നോടിങ്ങനെ പറയുന്നത്. അല്ലെങ്കിലും ഈ കുളിര് എന്തിനു ഞാൻ വേണ്ടെന്നു വയ്ക്കണം. ഈ മണ്ണിൽ അവസാനം മലർന്നു കിടക്കുമ്പോഴും ഇതേ കുളിര് തന്നെയല്ലേ."
" ഉം " ഞാനൊന്നും അറിയാത്ത മട്ടിലൊന്നു മൂളുക മാത്രം ചെയ്തു. അല്ലെങ്കിലും എനിക്കൊന്നും അറിയില്ലായിരുന്നു.
" നീ അറിഞ്ഞോ. മുറ്റത്തെ തെച്ചിയിൽ നിറയെ തെച്ചി പഴങ്ങൾ ചുവന്നു തുടുത്തു നില്ക്കുന്നുണ്ട്. കുറച്ചൊക്കെ കറുത്തു പഴുത്തു. നീ വരുമെങ്കിൽ ഞാൻ എല്ലാം പറിച്ചു വയ്ക്കാം. തെച്ചി പഴങ്ങൾ നിനക്കിപ്പോഴും ഇഷ്ട്ടമല്ലേ ??? "
" ഉം " ഞാൻ വീണ്ടും മൂളി
" നീ എന്നോട് ഒരുപാട് സംസാരിക്കുമായിരുന്നു. വാ തോരാതെ. ഒരു നിമിഷം പോലും പാഴാക്കാതെ. ഇപ്പോൾ എല്ലാം ഒരു മൂളൽ മാത്രം. നിനക്കെല്ലാം ആ മൂളലിൽ തീർന്നു. എനിക്കോ. അവസാനമായി നീ എന്നെ കാണുമ്പോൾ."
ഒരു നീണ്ട നിശബ്ദത.
" ഞാൻ എന്ത് വേണം." ഞാൻ ചോദിച്ചു.
" എനിക്കൊന്നും വേണ്ട. തിരക്കുകൾക്കൊടുവിൽ സമയമുണ്ടെങ്കിൽ കുറച്ച് നേരം എനിക്ക് വേണ്ടി. മഴയുള്ളപ്പോൾ വേണ്ട. എനിക്കൊന്നു കാണണം."
ചെവിയിൽ ബീപ് ശബ്ദം. കോൾ കട്ടായിരിക്കുന്നു.
പുറത്തു മഴ അതിന്റെ പ്രണയത്തിന്റെ അവസാന യാമത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഞാൻ എന്റെ യാത്രയുടെയും. ഇടതു നെഞ്ച് മുഴുവനും നനഞ്ഞു കുതിർന്നു. മടിയില്‍ വച്ച ബാഗ് തുറന്നു രാവിലെ വാങ്ങിയ പൌലോ കൊയലോയുടെ " ദി ആല്‍ക്കെമിസ്റ്റ് " നനഞ്ഞിട്ടില്ല എന്നുറപ്പ് വരുത്തി ഒരു സംതൃപ്തിയോടെ നിവര്‍ന്നിരുന്നു. പകുതിയിലധികവും ആളുകൾ എവിടെയൊക്കെയോ ഇറങ്ങി പോയിരിക്കുന്നു. അങ്ങകലെ ഇരുണ്ട മലഞ്ചെരുവുകളിൽ ഏതെന്നു വ്യക്തമല്ലാത്ത ചെറിയ മരങ്ങൾ, കാറ്റിൽ വെറി പിടിച്ചാടുന്നത് കാണാം. ഈ മഴ തോരുമോ ??? തോരാതിരുന്നെങ്കിൽ !!!
ചുണ്ടിൽ നിന്നും അമ്മ തന്ന കാപ്പി പാത്രം എപ്പോഴോ നിലത്തു വച്ചിട്ടുണ്ട്. ഉറുമ്പുകൾ വന്നു പാത്രം നക്കി തുടക്കുകയാണ്. പുറത്തു വെയിൽ തിളച്ചു മറിയുന്നു. ഞാൻ മുറ്റത്തേക്കിറങ്ങി. ചെളിയും വെള്ളവുമെല്ലാം വെയിൽ കൊണ്ട് പോയിരുന്നു. തോട്ടത്തിലെ തെച്ചിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ എന്തെന്നില്ലാത്ത ഒരു ഒറ്റപ്പെടൽ തോന്നി. ആകെ വാടി തളർന്നിരുന്നു അതിന്റെ ഓരോ ഇലകളും. ഒരു കറുത്തു പഴുത്ത തെച്ചി പഴത്തിനായി ഞാൻ തിരഞ്ഞു. വിഫലമായ ആ ശ്രമത്തിനൊടുവിൽ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അതിനുള്ളിൽ നിന്നും എവിടെ നിന്നോ ഒരു ചുവന്ന പഴം നിലത്തേക്കു വീണു മണ്ണിൽ മലർന്നു കിടന്നു. മൃദുവായി രണ്ടു വിരലുകൾ കൊണ്ട് അത് ഞാനെന്റെ കൈയിലേക്ക്‌ എടുത്തു വയ്ക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര് ആ പഴത്തിനുണ്ടായിരുന്നു. തിളച്ചു മറിയുന്ന ആ വെയിലിലും അത് എന്റെ കൈകളിലിരുന്നു വിറക്കുന്നുണ്ടെന്ന് തോന്നി. വിറയ്ക്കുന്ന ആ നിമിഷങ്ങളിലും അതെന്നോട്‌ എന്തോ പറയുന്നുണ്ടായിരുന്നു.
" എനിക്കൊന്നു കാണണം... എന്തോ !!! ഞാനും ഈ മഴയെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട് ..."

Comments

Popular posts from this blog

ഇടവപ്പാതി

ഇവിടെ മഴ പെയ്യുകയാണ്